|
അയാളിൽ സംഗീതമില്ല. അതുകൊണ്ട് അയാൾ അപകടകാരിയായിരിക്കും, ഇതായിരുന്നു, സീസറിന്റെ കാഷ്യസിനെക്കുറിച്ചുള്ള കണ്ടെത്തൽ. അമ്യൂസിയ എന്നൊരു രോഗാതുരത ഒഴിച്ചാൽ ആരെക്കുറിച്ചും ഒരാൾക്കെത്താവുന്ന ലഘുവായ നിഗമനമാണിത്. കാരണം ഭാഷയെക്കാൾപുരാതനമാണ് സംഗീതം. തലച്ചോറിന്റെ സംവേദനമാണ് വാക്ക്. മനസ്സുകളുടെ സംവേദനമാണ് പാട്ട്. അതുകൊണ്ടാണ് ഭൂമിയിലെ പതിനായിരക്കണക്കിന് ഭാഷകളെ അപ്രസക്തമാക്കുന്ന വിധത്തിൽ പൊതുവായ ചില രാഗങ്ങൾ ഈ പ്രപഞ്ചം മുഴുവൻ മുഴങ്ങുന്നത്. ഇതര ജീവജാലങ്ങളിൽപ്പോലും അതിന്റെ അനുരണനങ്ങൾ സ്വീകരിക്കപ്പെടുന്നുവെന്നത് കൗതുകകരമല്ലേ? തിമിംഗലങ്ങളുടെ സംഗീതം, റിക്കോർഡ് ചെയ്ത് കേട്ടു. അടുക്കതിയടെ ആഴക്കടിലൻ െ#പാട്ടുകാരനായുതകൊണ്ടാവണം ഹൃദയത്തിന്റെ #്ടിത്തട്ടിൽ നിന്നെങ്ങോ മുഴങങുന്നതു കണക്കത് അനുഭവപ്പെട്ടു. ഏതെങ്കിലും ഒരു കാരണംകൊണ്ട് പാട്ടുമുറിഞ്ഞാൽ നിർത്തിയിടത്തു നിന്ന് തുടങ്ങാൻപോലും അവയ്ക്കാവും. പറഞ്ഞുവരുന്നത് പ്രപഞ്ചത്തോളം പഴക്കമുള്ള സംഗീതത്തിന്റെ സംവേദന സാദ്ധ്യതകൾ തഴുതിട്ടടയ്ക്കുകയെന്നതിനർത്ഥം, പുറം ലോകത്തെ എന്നേക്കുമായി നിഷേധിക്കുകയെന്നു തന്നെ. നിശ്ചയമായും അത്തരമൊരാൾ അപകടകാരിയാകാതെ തരമില്ല! നാദബ്രഹ്മമെന്ന പദം വളരെ പരിയമുഌതല്. എന്തിലും, എങ്ങും സംഗീതമാണ്. എവിടെയാണതില്ലാത്തത്. വായന നിർത്തി ഒരു മാത്ര മിഴിപൂട്ടിയിരിക്കൂ. എണ്ണിത്തീർക്കാനാവാത്ത വിധത്തിൽപരസഹസ്രം വാദ്യോപകരണങ്ങളുമായി ആരോ നിശ്ചയിച്ച നോട്ടുകൾക്കനുസരിച്ച് സിംഫണി തുടരുകയാണ്, അവിരാമമീ പ്രപഞ്ചം, ശിലകളിൽ പൊട്ടിച്ചിതറുന്ന തിരമാലകൾ, കടൽക്കാക്കകളുടെ ചിറകടികൾ, കാറ്റിന്റെ ചൂളംകുത്ത്... എപ്പോഴും പ്രസാദം ചിതറുന്ന രാഗങ്ങൾ മാത്രമാണ് അതു നിങ്ങൾക്ക് കരുതിവെയ്ക്കുന്നതെന്നു ധരിക്കണ്ട. ഓർക്കുന്നു. മരണമെന്നയനുഭവം. അതിന്റെ മുഴുവൻ നടുക്കത്തോടും സങ്കടത്തോടും ഉള്ളിലേക്ക് കടന്നുവന്നതും, നിലവിളിക്കുന്നതും എങ്ങനെയെന്ന്. വീടിന്റെ നാലയലും ഭാഗ്യവശാൽ ഹൈന്ദവരായിരുന്നു. അവിടെ ചില വിയോഗങ്ങൾ. നേർത്തുതുടങ്ങുന്ന ഏങ്ങലടികൾക്ക് മീതെയായി നാട്ടുമാവിൽ മഴുവീഴുന്ന താളം. അക്ഷരമായല്ല, ശബ്ദമായാണ് ചില അനുഭവങ്ങൾ നിങ്ങളെ തേടിവരുന്നത്. ഒരാൾ മരിച്ചുവെന്ന് കേൾക്കുമ്പോൾ ഒരു നാട്ടുമാവ് വലിയ ശബ്ദത്തോടെ ഉള്ളിൽ ഇപ്പോഴും വീഴുന്നു. കൂടുനഷ്ടപ്പെട്ട കാക്കകൾ കാ കാ എന്ന് കൂട്ടംകൂടി കരയുന്നു... നാദയോഗികളും ഇവിടെ ഉണ്ടായിരുന്നു. സംഗീതത്തെ പ്രാർത്ഥനയാക്കിയവർ. വാക്കുകൾ ചുരുങ്ങുന്ന ഒരു പ്രാർത്ഥനാസംസ്ക്കാരത്തെക്കുറിച്ചാണ് ആചാര്യ•ാർ എന്നും പറഞ്ഞുകൊണ്ടിരുന്നത്. അമിതഭാഷണം കൊണ്ട് ആർജവവും ഏകാഗ്രതയും നഷ്ടമാവുന്ന പ്രാർത്ഥനാരീതികൾ ക്രിസ്തുവിനെ എന്നും അലോസരപ്പെടുത്തി. വാക്കിൽ നിന്നാരംഭിച്ച് സംഗീതത്തിന്റെ ഇടനാഴികളിലൂടെ ഏറെ ദൂരം സഞ്ചരിച്ചാണ് ഒടുവിൽ സാധകർ മൗനത്തിന്റെ കൂടാരത്തിൽ എത്തുന്നത്. അങ്ങനെ കാണെക്കാണെ ആത്മീയതയും സംഗീതവും പര്യായപദങ്ങളായി. ഭാരതീയ സംഗീതത്തിന്റെ ഉല്പത്തിയിൽ വേദോച്ചാരണത്തിലേർപ്പെട്ട ഋഷി പരമ്പരയുണ്ട്. ഇസ്ളാമിൽ നിന്ന് രൂപപ്പെട്ട സൂഫിസംഗീതം പ്രത്യേകം ശ്രദ്ധിക്കണം. എങ്ങനെയാണ് സംഗീതം അനിസ്ളാമികമാണെന്ന ധാരണ രൂപപ്പെട്ടതെന്ന് അറിഞ്ഞുകൂടാ. ബിസ്മില്ലാഹ്ഖാന് അങ്ങനെ ഒരു പ്രതിസന്ധി അനുഭവിക്കേണ്ടതായി വന്നു. (ജീവിതകാലം മുഴുവൻ തൊട്ടടുത്ത ക്ഷേത്രത്തിൽ ഷെഹനായി വായിക്കാനുള്ള വിശാലതയുണ്ടായിരുന്നു ആ ആചാര്യന്.) ഇറാനിൽ വച്ചായിരുന്നു അത്. ഇത്തരം സംഗീതമൊന്നും ഇസ്ളാമിന് നിരക്കുന്നതല്ലയെന്ന് പറഞ്ഞ് അദ്ദേഹത്തെ കുറെപേർ കൂടി തടഞ്ഞു. ഷെഹനായിൽ ഞാനൊന്നു വാങ്ക് വിളിച്ചോട്ടേയെന്നായി അപ്പോൾ ബിസ്മില്ല. അഹിർഭൈരവ രാഗത്തിലാണ് വാങ്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ സംഗീത വിസ്മയത്തിൽ മുഗ്ധരായി നിന്നസദസിനു മുമ്പിൽ ഇടതടവില്ലാതെ രണ്ടുമണിക്കൂറോളം ഷെഹനായി വായിച്ചു ബിസ്മില്.ല! വെറുതെയല്ല സംഗീതത്തെ മാലാഖമാരുടെ ഭാഷയെന്ന് വിശേഷിപ്പിക്കുന്നത്. ബാവുൽ ഗായകരെയോർക്കൂ, എക്താര എന്ന ഒറ്റക്കമ്പി വാദ്യം മീട്ടിയ അധാർ മനുഷ്യനുള്ള കീർത്തനങ്ങൾ പാടി അലയുന്നവർ... ടാഗോറിന്റെ ഗീതാഞ്ജലിയിൽ ഏതു ഗീതമാണ് പ്രാർത്ഥനയല്ലാത്തത്. സംഗീതം പടിയിറങ്ങുമ്പോൾ ആത്മീയത മണൽക്കാടുപോലെ ഊഷരമാകുന്നു. കസന്ദ്സാക്കീസിന്റെ ഫ്രാൻസീസ് അത് പറയുന്നുണ്ട്. സഹോദരസമൂഹത്തിലേയ്ക്ക് ഒരു ഗായകനെ ക്ഷണിച്ചുകൊണ്ടാണത്. പസഫിക്കോ എന്നയാൾക്ക് പേര്. കരച്ചിലും വിലാപവും ചുടുനിശ്വാസങ്ങളുമൊക്കെ എനിക്കു മതിയായി, തളർന്ന മുഖങ്ങൾ കണ്ടു ഞാൻ മടുത്തു. ഭൂമിയിൽ ഞാൻ കേൾക്കാനാഗ്രഹിക്കുന്നത് പൊട്ടിച്ചിരിയുടെ മേളമാണെന്ന് ദൈവം പറയുന്നു. അതുകൊണ്ട് ബ്രദർ പസഫിക്കോ പുല്ലാങ്കുഴലൂതുക, പാട്ടുപാടുക, അനന്തരം അയാളുടെ പാട്ടിന് ഫ്രാൻസീസ് ചുവടുചവിട്ടി തുടങ്ങുന്നു. മനസ്സിൽ സംഗീതമുള്ളവരായിരുന്നു ക്രിസ്തുവിന്റെ ഗോത്രക്കാർ. അന്യദേശത്ത് അടിമകളായി തെളിക്കപ്പെട്ടപ്പോൾ അവരുടെ കങ്കാണികൾക്കുപോലും അതിനെക്കുറിച്ച് നല്ല വ്യക്തതയുണ്ട്. നിങ്ങളുടെ പാട്ടുകളിലൊന്ന് പാടുകയെന്നായിരുന്നു അവർ ശഠിച്ചത്. അവരുടെ സങ്കടവും മറ്റൊരു പാട്ടായി. ബാബിലോൺ നദിക്കരയിലിരുന്ന് ഞങ്ങൾ സീയോനെയോർത്തു കരഞ്ഞു. കിന്നരങ്ങൾ അരളിവൃക്ഷങ്ങളിൽ തൂക്കി ഞങ്ങൾ സിയോനെയോർത്തു കരയുന്നു. അന്യദേശത്ത് കർത്താവിന്റെ പാട്ട് ഞങ്ങളെങ്ങനെ പാടും? ഒന്നോർത്താൽ എല്ലാ സങ്കീർത്തനവും േ#ാരോ നെടുവീർപ്പാണെന്ന് തോന്നുന്നു. ചിലപ്പോൾ സാഫല്യം, മറ്റുചിലപ്പോൽ നൈരാശ്യം, ചിലപ്പോൾ വിജയം, മറ്റുചിലപ്പോൾ തകർച്ച.... നെടുവീർപ്പുകളാൽ പ്രാർത്ഥിക്കുമ്പോൾ പൗസിലന്റെ മനസ്സിൽ നിശ്ചയമായും സങ്കീർത്തനമാല ഉണ്ടാവണം. ദൈവമേഖലയിലേയ്ക്ക് പ്രവേശിച്ച് സംഗീതം സ്നാനപ്പെട്ടു സങ്കീർത്തനങ്ങളായി മാറിയെന്നതാണ് ഹെബ്രായവേദത്തിന്റെ പ്രത്യേകത. സംഗീതം ദൈവം തന്നെ അധരത്തിലും, ഹൃദയത്തിലും വച്ചുതരുന്നതാണെന്ന് തോന്നുന്നു. അങ്ങനെ തുടങ്ങുന്ന ഒരു സങ്കീർത്തനമുണ്ട്. എന്റെ നാവിൽ നീയൊരു പാട്ടുതന്നു. ഏശയ്യായുടെ നാവിൽ ഒരു കനലെടുത്തുവച്ച് അയാളെ ദൈവം ശുദ്ധീകരിക്കുന്ന ഭാഗവുമായി ഇതിനെയയൊന്ന് ചേർത്ത് വായിക്കുക. താൻ അശുദ്ധമായ അധരങ്ങളോടുകൂടിയ ഒരാൾ എന്നയാൾ ദൈവത്തോട് സങ്കടപ്പെട്ടപ്പോളാണത്. അതിനുസേഷമയാളിലും സംഗീതത്തിന്റെ മഹാത്ഭുതം സംഭവിച്ചിട്ടുണ്ടാവണം. നിർമ്മലമായ ജീവിതപരിസരങ്ങളിൽ നിന്നുമാത്രം ഉണരേണ്ടയൊന്നാണ് സംഗീതമെന്നു തോന്നുന്നു. അത്തരം മനുഷ്യർ പൊതുവെ സാത്വികമായി അനുഭവപ്പെടുന്നതിന്റെ കാരണമതാവണം. അതുകൊണ്ടാവണം അവർക്ക്, നിധിചാലസുഖമോ അവസന്നിധിസേവസുഖമാ, എന്നു പാടാനാവുന്നത്. അതുകൊണ്ടുതന്നെയാണ് അന്ധയായ പെൺകുട്ടിക്കുവേണ്ടി വക്കോളം കരുണയോടെ നിൽആവിന്റെ ഗീതം വായിച്ചുകൊടുക്കുവാൻ ഒരു ബിഥോവന് കഴിയുന്നത്. മാനവരാശിക്ക് വേണ്ടി ദൈവം കരുതിവയ്ക്കുന്ന ഔഷധമാണ് സംഗീതമെന്ന മട്ടിൽ ചില സൂചനകൾ ബൈബിളിലുണ്ട്. വിഷാദരോഗത്തിനടിപ്പെട്ട സാവൂൾ രാജാവ് ദാവീദിനോട് കിന്നരം വായിക്കാൻ ആവശ്യപ്പെടുന്നുണ്ട്. അതിനുശേഷം അയാളിൽ നിന്ന് ദുർഭൂതങ്ങൾ അകന്നുപോവുന്നു. ആ കുട്ടിച്ചാത്ത•ാർ എന്തുമാവാം. ചികിത്സയിൽ സംഗീതം ഉപയോഗപ്പെടുത്തുന്ന ആധുനിക തെറാപ്പികൾ വലിയ പ്രതീക്ഷകളുണർത്തുന്നുണ്ട്. വിശേഷിച്ചും സാന്ത്വനചികിത്സയിൽ. വലിയൊരളവിൽ അതിജീവനത്തെ സഹായിക്കുന്ന എന്തോയൊന്ന് സംഗീതത്തിലുണ്ട്. സംഘബോധത്തെ ഉണർത്തി പരസ്പരബന്ധങ്ങളെ ദൃഢപ്പെടുത്തുവാൻ ഏതാണ്ടൊരു കാറ്റലിസ്റ്റ് കണക്കെയത് പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് മനുഷ്യർ പാടിക്കൊണ്ടേയിരിക്കുന്നു - വിത്തെറിയുമ്പോൾ, ഭാരവണ്ടി തള്ളുമ്പോൾ, വഞ്ചി തുഴയുമ്പോൾ, മരുഭൂമി കടക്കുമ്പോൾ ... അങ്ങനെയവർ തങ്ങളുടെ സങ്കടപർവ്വങ്ങളെ കുറുകെ കടക്കുന്നുണ്ടാവണം. ആവശ്യത്തിലേറെ അലഞ്ഞ് സോർബായുടെ കൈയിൽ ഒരു സന്തൂരിമാത്രമാണ് കൂട്ടായുള്ളെതെന്നോർക്കണം. തെരുവിലെ ഗായകർക്കു വേണ്ടി നടത്തുന്ന ഒരു പരിപാടിയിൽ ഒരു അന്ധഗായകനെ കേട്ട്, അതു കേൾക്കാനെത്തിയ വിഖ്യാതനായ ഒരു സംഗീത സംവിധായകൻ വിതുമ്പി കരയുന്നതു കണ്ടു, കഴിഞ്ഞ ദിവസങ്ങളിൽ. ഏതാണ്ട് എല്ലാവരുംതന്നെ പാടിക്കൊണ്ടാണ് പുതിയ നിയമം ആരംഭിക്കുന്ത. സഖറിയാ, മേരി, എലിസബത്ത്, ശിമയോൻ, ഹന്നാ ഒക്കെ പാടുകയാണ്... വയോധികർ പാടുന്നു എന്നതാണതിന്റെ ബോണസ്. വാർദ്ധക്യത്തിലും ഒരു പാട്ടു സൂക്ഷിക്കാനാവുക അത്ര എളുപ്പമല്ല. ക്രിസ്തു പാടിയിട്ടുണ്ടാവുമോ. സവിശേഷത്തിൽ അത്തരമൊന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഒരിക്കൽ മാത്രമാണ്. ക്രിസ്തു ചെയ്ത മുഴുവൻ കാര്യങ്ങളുടെയൊന്നുമല്ല സുവിശേഷമെന്നോർക്കണം. ഇതുകൂടാതെ ക്രിസ്തു പിന്നെയും കുറെക്കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് രേഖപ്പെടുത്തുവാൻ ഒരു പുസ്തകവും മതിയാവില്ല, എന്നാണല്ലോ യോഹന്നാന്റെ ഭരതവാക്യം. ഒലിവുമലയിലേയ്ക്ക് അവർ പാട്ടുപാടിപ്പോയി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കഷ്ടാനുഭവങ്ങളിൽ ചോർന്നുപോകാവുന്ന ചില ചൈതന്യങ്ങളെ സംഗീതം കൊണ്ടവർ പ്രതിരോധിച്ചതാവണം. ദുരന്തങ്ങളിലും പാടുകയെന്ന ഒരു ക്രിസ്ത്യൻ രീതിയുടെ തുടക്കമതായിരിക്കണം. പൗലോസും സീലോസും തടവറയിൽ കിടന്നു പാടുന്നതായി നടപടി പുസ്തകത്തിലെ സാക്ഷ്യമുണ്ട്. മരണവീടുകളിൽ നിന്ന് കണ്ഠമിടറി ഇപ്പോഴും പുത്തൻപാന ഉയർന്നുകേൾക്കുന്നുണ്ട്. ചതിച്ചോ പുത്രാ... അതുകൊണ്ടുതന്നെയാണ് മകന്റെ വിലാപയാത്രയിൽപ്പോലും കൊച്ചുകുഞ്ഞുപദേശി ദു:ഖത്തിന്റെ പാനപാത്രം കർത്താവിന്റെ കൈകളിൽ നിന്നുവാങ്ങി ഹല്ലേല്ലൂയ്യാ പാടുന്നത്. അസ്സീസിയിലെ ഫ്രാൻസീസിന്റെ പാട്ടായ സൂര്യകീർത്തനം അയാൾ എഴുതിയത് കഠിനമായ നേത്രരോഗത്തിന്റെ കാലത്തായിരുന്നു. സൂര്യനെ നോക്കിയാൽ കണ്ണിനുള്ളിൽ കുപ്പിച്ചില്ലുകൾ ചിതറുന്നതുപോലെയുള്ള കഠിനമായ രോഗാതുരതയിലും അയാൾ സൂര്യനെ സ്നേഹസങ്കീർത്തനങ്ങൾകൊണ്ട് പ്രണമിക്കുന്നു. അഥവാ ഇനി ക്രിസ്തു ഒരു പാട്ടുകാരനല്ലെങ്കിൽ തന്നെയെന്ത്? താളബദ്ധവും, ശ്രുതിശുദ്ധവുമായ അവന്റെ ജീവിതത്തെക്കാൾ നല്ല പാട്ടെന്തുണ്ട്. പ്രകൃതിയും ഈശ്വരനും മനുഷ്യനുവേണ്ടി കരുതിവച്ച ഏറ്റവും മനോഹരമായ ശീലുകൾക്കിണങ്ങിയ മട്ടിൽ തന്റെ ജീവിതത്തിന്റെ ഓരോരോ വാദ്യോപകരണങ്ങളെ അവൻ ക്രമപ്പെടുത്തി. എന്റെ പിതാവിന്റെ ഹിതം പൂർത്തിയാക്കുകയാണ് എന്റെ ഭക്ഷണമെന്ന തിരുവചനത്തിൽ അത്ഇന്റെ സൂചനയുണ്ട്. ശബ്ദത്തിന് സ്നേഹത്തിന്റെ ഉപനയനം ലഭിക്കുമ്പോൾ സംഭവിക്കുന്ന അത്ഭുതമാണ് സംഗീതമെന്ന ഓർമ്മപ്പെടുത്തലാണ് മൂന്നേ മൂന്ന് ദശകം മാത്രം നീളുന്ന അവന്റെ ജീവിതം. നായകൻ കടന്നുപോയാലും ഗീതങ്ങൾ നിലനിൽക്കുന്നു. ഒരു ചുണ്ടിൽ നിന്ന് മറ്റൊരു ചുണ്ടിലേയ്ക്ക് - ഒരു നെഞ്ചിൽ നിന്ന് മറ്റൊരു നെഞ്ചിലേക്ക്. |
