|

യരലവയുടെ കായൽക്കവി
എൽ. തോമസ്കുട്ടി
കൊടുങ്ങല്ലൂരിൽ നിന്നും മുസിരീസിലേയ്ക്ക് ഒരു കൂട്ടം കവികൾ യാത്രയായി. 2011 ഡിസംബർ 18ന് കൊടുങ്ങല്ലൂർ, കോട്ടപ്പുറം ബോട്ടുജട്ടിയിൽ നിന്നായിരുന്നു യരലവയുടെ യാത്ര. കെട്ടുവള്ളത്തിലിരുന്ന് ഉഭയജീവിതത്തിന്റെ സമകാലികതയറിഞ്ഞ് ചരിത്രത്തിന്റെ അറിയാക്കയങ്ങളിലേയ്ക്ക് കവിതയുടെ കൈത്താങ്ങുമായി മലയാളത്തിലെ പുതുകവിത ചലിച്ചു. കേരളീജല ജീവിതത്തിനുമേൽ ഡമോക്ളസിന്റെ വാളായിതൂങ്ങി നിൽക്കുന്ന മുല്ലപ്പെരിയാർ ഭീഷണിയ്ക്കെതിരെ, ആയിരത്തിൽപരം ആളുകളുടെ കയ്യൊപ്പു ശേഖരിച്ചത് ബന്ധപ്പെട്ട അധികാരികൾക്കു എത്തിച്ചുകൊടുക്കാനുള്ള സന്നദ്ധതയും സമരസമിതിയോടുള്ള ഐക്യദാർഢ്യപ്രഖ്യാപനവം നടത്തിയ ശേഷമായിരുന്നു തോണിയാത്ര.
സവർണാധിപത്യകാലത്ത് കരയിൽ സമ്മേളനം കൂടാൻ അനുമതിയില്ലാതിരുന്ന കൊച്ചിരാജ്യത്ത്, കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി വിപ്ളവകരമായ പ്രവർത്തനം നടത്തിയ ശ്രീ. പണ്ഡിറ്റ് കെ.പി. കറുപ്പന്റെ ജാതിക്കുമ്മിയുടെ നൂറാംവാർഷികം അനുസ്മരിക്കുകയും ജാതിക്കുമ്മി ആലപിക്കുകയും ചെയ്തുകൊണ്ടാണ് യരലവ തുടർപരിപാടികളിലേയ്ക്ക് കടന്നത്. കേരളത്തിലേയും ഭാരതത്തിലേയും ദളിതരോടും നൈതികസമരങ്ങളോടും യരലവയുടെ നിലപാട് പ്രഖ്യാപിക്കുകയായിരുന്നു ഇതിലൂടെ. ജാതി ഒരു ശാപമാണെന്ന കറുപ്പന്റെ നിലപാട്കൾക്ക് ഇന്നും പ്രസക്തി ഏറെയാണെന്നും മതം വർഗം രാഷ്ട്‌രീയമെന്നുവേണ്ട ഒട്ടേറെ ഘടനകളിലേയ്ക്കു ംഅത് വ്യാപരിക്കേണ്ടതുണ്ടെന്നും യരലവ നിരീക്ഷിച്ചു.
ജലത്തിൽ ഭീതിദമായ ഒരു ജനത്തോടുള്ള സഹഭാവമായും അതിരുകൾക്കപ്പുറമുള്ള കരനിഷേധിക്കപ്പെട്ട ചരിത്രത്തിന്റെ രൂപകമായും ഭൗതികമായിത്തന്നെ ചലിക്കുന്ന കവിതയായും ആ കായൽ യാത്ര അവിസ്മരണീയമായി. മലയാളത്തിലെ ഏറ്റവും പുതിയ കവികളുടെ സാഹോദര്യമാണ് യരലവ.
|